തിരുവനന്തപുരം: ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി ക്രൈംബ്രാഞ്ച് എഡിജിപി. സംസ്ഥാനത്ത് 3000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബിയുഡിഎസ് ആക്ട്, നിധി കേസുകൾ, തട്ടിപ്പ് നിക്ഷേപ കേസുകൾ, മാസ്റ്റർ ഫിൻസെർവ് കേസ്, അർബൻ നിധി കേസുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിൽ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കേസുകളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചതിനാൽ കഴിഞ്ഞ ദിവസം പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
