Kerala News

ജനറേറ്ററിൽ ഡീസൽ ഇല്ലാത്തതിനെത്തുടർന്ന് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസ്സുകാരന്റെ തലയിൽ തുന്നലിട്ടു

ജനറേറ്ററിൽ ഡീസൽ ഇല്ലാത്തതിനെത്തുടർന്ന് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസ്സുകാരന്റെ തലയിൽ തുന്നലിട്ടു. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. വൈക്കം ചെമ്പ് സ്വദേശിയായ കുട്ടി തലയ്ക്ക് പരുക്കേറ്റാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത് . പിന്നീട് നടത്തിയ പരിശോധനയിൽ തലയിൽ സ്റ്റിച്ച് ഇടാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വെളിച്ചമില്ലാത്ത സാഹചര്യത്തിൽ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് തുന്നലിടാനായി മൊബൈൽ ടോർച്ച് വെട്ടം അറ്റന്‍ഡര്‍ക്ക് കാണിച്ചുകൊടുത്തത്.

വൈദ്യുതി ഇല്ലാത്തത് എന്താണെന്ന് ജീവനക്കാരോട് ചോദിച്ചപ്പോൾ കറണ്ട് കട്ടാണെന്നാണ് പറഞ്ഞത്. ജനറേറ്റർ ഇല്ലേ എന്ന ചോദ്യത്തിന് ഡീസൽ ഇല്ലെന്നും ജീവനക്കാർ മറുപടി പറയുകയുണ്ടായി. ദിവസവും ഒരുപാട് രോഗികളാണ് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.

Related Posts

Leave a Reply