India News

കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം: പ്രിന്‍സിപ്പൽ ഉൾപ്പെടെ അഞ്ചുപേർക്ക് നുണപരിശോധന

കൊല്‍ക്കത്ത: പിജി ഡോക്ടറുടെ ബലാത്സം​ഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും നുണ പരിശോധന. സന്ദീപ് ഘോഷ് ഉൾപ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചു. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.

പിജി ഡോക്ടർ കൊല്ലപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായ അഞ്ചു ഡോക്ടർമാരെയായിരിക്കും നുണപരിശോധനയ്ക്ക് വിധേയരാക്കുക. ചോദ്യം ചെയ്യലിനിടെ സന്ദീപ് ഘോഷ് നല്‍കിയ മറുപടിയില്‍ തൃപ്തരല്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 2021 ജനുവരി മുതൽ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. സന്ദീപ് ഘോഷിനെ തുടർച്ചയായി ചോദ്യം ചെയ്ത സാഹചര്യത്തിലായിരുന്നു ഈ നീക്കം. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പശ്ചിമ ബംഗാൾ സർക്കാരിൻ്റെ ഉത്തരവിൽ പറയുന്നു.

സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ ഇന്ന് സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി സ്വമേധയാ എടുത്ത ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് സിബിഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

യുവ ഡോക്ടറുടെ കൊലപാതക കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് പശ്ചിമ ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്. ചൊവ്വാഴ്ച പരിഗണിച്ച ഹര്‍ജിയില്‍ ബംഗാള്‍ സര്‍ക്കാരിന്റെ വീഴ്ചകളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന് പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ അധികാരം അഴിച്ചുവിട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സര്‍ക്കാരിനെ കൂടാതെ പൊലീസിനെയും പ്രിന്‍സിപ്പലിനെയും കോടതി വിമര്‍ശിച്ചു. പ്രിന്‍സിപ്പലും പൊലീസും എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എഫ്ഐആര്‍ രേഖപ്പെടുത്തിയില്ല, മൃതശരീരം വൈകിയാണ് കുടുംബത്തിന് നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ആര്‍ജി കര്‍ ആശുപത്രിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ മറ്റേതെങ്കിലും കോളേജില്‍ പ്രവേശിച്ചോയെന്നും കോടതി ആരാഞ്ഞു. സംഭവത്തെ പ്രിന്‍സിപ്പല്‍ ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും മാതാപിതാക്കളെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

 

Related Posts

Leave a Reply