പാലക്കാട്: കെപിഎം റീജൻസിയിലെ പൊലീസ് റെയ്ഡിനിടെ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഹോട്ടലിൻറെ പരാതിയിലാണ് ഇവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച രാത്രിയാണ് കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു. ഇന്നലെ രാത്രി 10.11 മുതൽ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാദമായ നീല ട്രോളി ബാഗുമായി ഫെനി നൈനാൻ ഹോട്ടലിലേയ്ക്ക് എത്തുന്നത് വീഡിയോയിലുണ്ട്. അതേസമയം, ബാഗിൽ എന്താണെന്നുള്ള കാര്യം വ്യക്തമല്ല. വിഡീയോയിൽ ഫെനി നൈനാന് പുറമേ രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവരുണ്ട്.
രാത്രി 10.11 ന് ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേയ്ക്ക് വരുന്നത് വീഡിയോയിൽ കാണാം. വി കെ ശ്രീകണ്ഠൻ വാഷ് റൂമിലേയ്ക്കും മറ്റുള്ളവർ കോൺഫറൻസ് റൂമിലേയ്ക്കും പോയി. 10.32 ഓടെ രാഹുൽ മാങ്കൂട്ടത്തിലും ഹോട്ടലിലേയ്ക്ക് എത്തുന്നു. 10.39 ഓടെ രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ് റൂമിലേയ്ക്ക് പ്രവേശിക്കുന്നു. തൊട്ടുപിന്നാലെ ഫെനി നൈനാൻ കോറിഡോറിലൂടെ നടന്ന് കോൺഫറൻസ് റൂമിലേയ്ക്ക് വരുന്നത് കാണാം. ഈ സമയം ഫെനിയുടെ കയ്യിൽ പെട്ടിയില്ല എന്നത് സിസിടിവിയിൽ വ്യക്തമാണ്.
ഇതിന് ശേഷം 10.53 ന് ഫെനി നൈനാൻ പുറത്തേയ്ക്ക് പോകുന്നുണ്ട്. 10.54 ന് ഫെനി നൈനാൻ തിരിച്ച് കയറി വരുമ്പോൾ കൈയിൽ നീല ട്രോളി ബാഗ് കാണാം. ഇതിന് ശേഷം ഫെനി നൈനാൻ പെട്ടിയുമായി കോൺഫറൻസ് ഹാളിൽ എത്തുന്നു. 10.55 ഓടെ ഫെനി പുറത്തിറങ്ങുന്നു. തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പുറത്തിറങ്ങി അൽപ നേരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. അതിന് ശേഷം ജ്യോതി കുമാർ ചാമക്കാലയും പുറത്തിറങ്ങുന്നു. രാഹുൽ മടങ്ങുമ്പോൾ ജ്യോതി കുമാറും ഷാഫിയും വീണ്ടും കോൺഫറൻസ് റൂമിലേയ്ക്ക് കയറുകയാണ്. ഈ സമയം രാഹുലും ഫെനിയും പുറത്തേയ്ക്കും പോകുന്നു. ഫെനിയുടെ കയ്യിൽ നീല ട്രോളി ബാഗിന് പുറമേ മറ്റൊരു ബാഗും കാണാം.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു നിരവധി രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് പരിശോധനയ്ക്കെത്തിയത്. കള്ളപ്പണം എത്തിച്ചുവെന്ന വിവരത്തിന്റെ പിന്നാലെയായിരുന്നു പൊലീസിന്റെ പരിശോധന. 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന മുറികളിൽ മാത്രമാണ് പരിശോധന നടത്തിയതെന്നായിരുന്നു റിപ്പോർട്ട്.