Kerala News

കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. ക്ഷേത്ര ജീവനക്കാരെ കണ്ട് രക്ഷപെട്ട ഇവരെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. കഴിഞ്ഞ മാസം 27 നു പുലർച്ചെയാണ് തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്. പള്ളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം സ്വദേശി ആസിഫ് സഹീ‍ർ എന്നിവരെയാണ് സിറ്റി പൊലീസ് പിടികൂടിയത്.

27 നു പുലർച്ചെ ഇവർ ക്ഷേത്രത്തിൽ എത്തിയത് സ്കൂട്ടറിലാണ്. മതിലിനോട് ചേർന്നുള്ള തുരുമ്പെടുത്ത ഭണ്ഡാരം കണ്ടാണ് ഇവർ കവർച്ചാശ്രമം നടത്തിയത്. ശബ്ദം കേട്ട് ക്ഷേത്ര ജീവനക്കാർ എത്തിയതോടെ മൂവരും സ്കൂട്ടറും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യം പിടികൂടിയത് നിഷിലിനെയാണ്. ചോദ്യം ചെയ്യലിൽനിന്ന് മറ്റു രണ്ടുപേരെ കുറിച്ചും വിവരം കിട്ടി.

കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ഷാസിനെയും ആസിഫിനെയും നിഷിൽ നിർബന്ധിച്ച് കൂടെ കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പന്ത്രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. അവസാനമായി ഭണ്ഡാരം തുറന്നത് നാലുമാസം മുൻപാണ്. ആസിഫിനെതിരെ മലപ്പുറത്ത് മൊബൈൽ തട്ടിപ്പ് കേസുള്ളതായി പൊലീസ് പറഞ്ഞു. മൂവരും കണ്ണൂർ സബ് ജയിലിൽ റിമാഡിലാണ്.

അതേസമയം, കോഴിക്കോട് മുക്കത്തിന് സമീപം പെട്രോൾ പമ്പില്‍ ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി സിനിമാ സ്റ്റൈല്‍ മോഡല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ പിടിയിലായിട്ടുണ്ട്. വയനാട് കാവുമന്ദം സ്വദേശി അൻസാറാണ് പിടിയിലായത്. കേസില്‍ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുക്കത്തിനടുത്ത് മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിൽ ഈ മാസം 17-ന് പുലർച്ചെയായിരുന്നു കവര്‍ച്ച നടന്നത്.

മുളുക് പൊടി എറിഞ്ഞും ജീവനക്കാരന്റെ മുഖത്ത് മുണ്ട് കൊണ്ട് മൂടിയുമായിരുന്നു പ്രതികൾ മോഷണം നടത്തിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് മലപ്പുറം സ്വദേശികള്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാറാണ് ഇന്നലെ വൈകീട്ട് അറസ്റ്റിലായത്. മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അൻസാർ അവിടെ ഒരു വീട്ടിൽ രോഗിയെ പരിചരിക്കാൻ കെയർ ടേക്കറായി ജോലിക്ക്‌ നിൽക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെയാണ്‌ താമരശ്ശേരി വെച്ച് പിടിയിലാവുന്നത്. 

Related Posts

Leave a Reply