Kerala News

ഐസിയു പീഡന കേസ്; അന്വേഷണത്തിലുണ്ടായത് ​ഗുരുതര വീഴ്ച

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ നൽകുന്ന വിശദീകരണം. സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്നാണ് ഡോക്ടറുടെ മൊഴി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസ് അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ മൊഴി പകർപ്പ് ലഭിച്ചു.

പീഡനം സംബന്ധിച്ച് താൻ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ഡോക്ടർ കെ വി പ്രീത പറയുന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ നൽകുന്ന വിശദീകരണം. സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഐസിയുവിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടെന്ന അതിജീവിതയുടെ ആരോപണം സംബന്ധിച്ച് മെഡിക്കൽ പരിശോധന നടത്തിയത് ഡോ. കെ.വി പ്രീതയാണ്. ഇവർ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ചതായി അതിജീവിത ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ഡോക്ടർ പ്രീതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ലൈംഗിക അതിക്രമം നേരിട്ടതിന് ശേഷം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ തന്റെ മൊഴി ഡോക്ടർ തെറ്റായി രേഖപ്പെടുത്തി എന്നാണ് അതിജീവിത പൊലീസിന് നൽകിയ പരാതി.

മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ശശീന്ദ്രനെതിരെയും മൊഴിമാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് എതിരെയും പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Related Posts

Leave a Reply